Sunday, December 23, 2007

കത്ത്

പ്രിയസുഹൃത്തേ...
നിങ്ങള്‍ ആരാണെന്നൊ, എങ്ങനെയുള്ളവരാണെന്നൊ എനിക്കറിയില്ല. തികച്ചും അപരിചതരായവരോടു ഇപ്രകാരം സംസാരിക്കുന്നത് നിസ്സാരമായ് തോന്നിയേക്കാം.എന്നാലും നിങ്ങളില്‍ ഒരാള്‍ക്കെങ്കിലും ഒരുപക്ഷെ എന്നെ മനസ്സിലാക്കുവാന്‍ കഴിയുമെങ്കില്‍ അതു തന്നെ എനിക്കു വളരെ സന്തോഷം..ഇപ്പോള്‍ ഞാനെതിനാണ് ഇതൊക്കെ നിങ്ങളോട് പറയുന്നതെന്നെനിക്കറിയില്ല..ഒരു പക്ഷേ ഞാനും എന്റെ പ്രണയവും നാളെ ആരുമറിയാതെപോകരുതെന്നു കരുതിയാകാം. അല്ലെങ്കില്‍ നാളെ ഞാനില്ലാതെയാകുവാണെങ്കില്‍ നീലനിറമുള്ള കടലിനെ സ് നേഹിച്ചിരുന്നൊരു പെണ്‍‌ക്കുട്ടിയുണ്ടായിരുന്നു എന്നറിയണമെന്നു
കരുതി..
മരണത്തെ എനിക്കു ഭയമുണ്ടായിരുന്നൊ? ഉണ്ടായിരുന്നെങ്കില്‍ എന്നില്‍ ആത്‌മഹത്യാവാസന ഉണ്ടാവുമായിരുന്നൊ? അതോ ഞാന്‍ സ്വയം ശിക്ഷിക്കുകയായിരുന്നു.എനിക്കറിയില്ല.. മരിക്കാന്‍ വളരെ എളുപ്പമാണ് എന്നാല്‍ ജീവിക്കാനാണ് പ്രയാസം. ഈ ലോകത്തിന് എത്രമാത്രം ക്രൂരമാകാന്‍ കയിയുമെന്നു ഞാന്‍ വളരെമുന്‍പേ മനസ്സിലാക്കിയിരിക്കുന്നു, ഇതെന്റെ ഹൃദയത്തെ വ്രണപ്പെടുത്തുന്നു..
സമൂഹത്തിലെ ജീര്‍‌ണ്ണിച്ചു ദുര്‍‌ഗന്ധം വമിക്കുന്ന നിയമങ്ങളും ചട്ടങ്ങളും എന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.ഞാന്‍ സ്വതന്ത്രയല്ല. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായിരിക്കണമെങ്കില്‍ ആദ്യം സ്വതന്ത്രമായിരിക്കണമെന്നു എനിക്കറിയില്ലായിരുന്നു. എന്റെ
അഭിപ്രായത്തില്‍ സ്വതന്ത്രമായ് ചിന്തിക്കുവാന്‍ കയിയുന്നൊരു മനസ്സ് ശാപം പോലെയാണ് . ഒരിക്കല്‍ അപ്രകാരം ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ അതിനു മാറ്റമില്ല.
എന്നും ആവശ്യമുള്ളതിനേക്കാള്‍ ആവശ്യമില്ലാത്തതിനെപ്പറ്റിയാണു ഞാന്‍ ചിന്തിച്ചിരുന്നത്. എന്റെ മനസ്സ് എന്നും അസ്വസ്ഥമായിരുന്നു. എന്നെ അടുത്തറിയുന്നവര്‍ എന്നു അവകാശപ്പെടുന്നവരുടെ അഭിപ്രായത്തില്‍ ഒന്നുകില്‍ എനിക്കു കാര്യമായ് ദീനം പിടിപ്പെട്ടിട്ടുണ്ട് അല്ലെങ്കില്‍ ഒരുപാടു വായിച്ചതിനാലുണ്ടായൊരു മ്യഥ. എന്നാല്‍ ചിലരുടെ അഭിപ്രായത്തില്‍ ലോക അറിവ് കൂടുതലായതിന്റെ അഹങ്കാരമായിരുന്നെനിക്ക്..
ഇന്നു ഞാനൊരു അപരാധിയാണ്. എനിക്കു സ്വര്‍‌ഗ്ഗവാതില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു എന്തെന്നാല്‍ ഞാന്‍ എന്റെ മതത്തില്ലല്ലാത്തൊരുവനെ പ്രണയിക്കുന്നു. ഈ ആയുസ്സുകാലം മുഴുവനും അവനോടൊന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പാപിയാണെന്നും ഞാന്‍ ചെയ്‌തതു മഹാപരാധമാണെന്നും അംഗീകരിക്കുകയാണെങ്കില്‍ ഒരുപക്ഷെ എനിക്കു മരണശേഷം ലഭിക്കാന്‍
പോകുന്ന ശിക്ഷയുടെ കാഠിന്യം കുറയുമെന്ന് അവര്‍ പറയുന്നു.. എന്നാല്‍ ‍, എന്റെ പ്രണയം വെറുമൊറു വികാരമല്ലെനിക്ക്. എനിക്കത് ക്ഷമയുടേയും സഹനശക്തിയുടെയും പ്രതീകമാണ്.
എന്നും സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിച്ചിരുന്ന എനിക്ക് എന്റെ സ്‌നേഹം തികച്ചും സത്യ‌മാണ്. എല്ലവരുടെയും പ്ര‌ണയംപ്പോലായിരുന്നില്ല ഞങ്ങളുടേത്. ഒരിക്കല്‍ പോലും കൈകള്‍ കോര്‍ത്തുപിടിച്ചു വഴിയരുകിലൂടെയൊ, കടല്‍മണലിലൂടെയോ നടന്നില്ല.കയിഞ്ഞ എത്രയോ വഷങ്ങളില്‍ വിരളമായ് മാത്രമേ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുള്ളു , ഒരു നിമിഷംപോലും തനിച്ചിരുന്നിട്ടില്ല.
വിശേഷദിവസങ്ങളിലൊന്നും ഞങ്ങള്‍ സമ്മാനങ്ങള്‍ കൈമാറിയിരുന്നില്ല. എന്നും ഞങ്ങള്‍ ഞങ്ങളുടേതായൊരു ലോകത്തായിരുന്നു. ഞങ്ങള്‍ തങ്ങളില്‍ എന്തായിരുന്നു തിരഞ്ഞുകൊണ്ടിരുന്നത് ? പൂര്‍‌ണ്ണതയായിരുന്നൊ ? പൂര്‍‌‌ണ്ണതയുടെ അര്‍ദ്ധാശം‌ങ്ങള്‍ ‍. ഞാന്‍ എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും, ഇതു ഭ്രാന്തല്ലന്ന്. നിങ്ങള്‍ക്ക് ദൈവമാണ് സത്യം, എന്നാല്‍ എനിക്കു മറിച്ചാണ്, സത്യമാണ് ദൈവം.എല്ലാവരും ഒരുപ്പോലെയല്ലാ എന്ന സത്യം എന്തേ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല. ഞാന്‍ എയുതുന്നത് അവര്‍ക്കിഷ്ടമല്ല. തോന്ന്യാസിയാണന്ന് കരുതുന്നു. കണ്ണൂകള്‍ക്കു ഏതാണൊ പ്രിയങ്കരം അതു കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു.ഞാന്‍ എന്തായിരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കുന്നു.ഞാനെന്ന വ്യക്തിയെ അവര്‍ കാണുന്നില്ല. അല്ലെങ്കില്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, അതിന്റെ ആവശ്യവുമില്ല.
ഞാന്‍ യാത്രയാകുമ്പോള്‍ എനിക്കു പകരം ഈ ഭൂമിയില്‍ വീണ്ടും സ്നേഹിക്കുന്നവരുണ്ടാകും.. അന്നുമൊരു പക്ഷേ കടലിനെ പ്രണയിക്കുന്നൊരുവള്‍ കാണും.. അവള്‍ക്കും ഒരു ഗന്ധര്‍വ്വന്‍കാണുമായിരിക്കും.. ആ ഗന്ധര്‍വ്വനെങ്കിലും തന്റെ സ്ത്രീയുടേ അരുകില്‍
മടങ്ങിവന്നിരുന്നുവെങ്കില്‍ ....

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice...

ഏ.ആര്‍. നജീം said...

ഇത്രയും അറുവുള്ളയാളെ ഉപദേശിക്കാന്‍ ഞാനാളല്ല. എന്നാലും കടലിനെ സ്‌നേഹിക്കുന്നതിന് മുന്‍പ് അതിന്റെ ആഴന്‍ങ്ങളിലേ നീറുന്ന ഹൃദയത്തെയും കണ്ടെത്തുക. അല്ലാതെ പുറമെ കാണുന്ന മനോഹര നീല കണ്ട് പ്രേമിക്കാതിരിക്കുക...
സ‌നേഹം

കണ്ണൂരാന്‍ - KANNURAN said...

മരിക്കാന്‍ വളരെ എളുപ്പമാണ് എന്നാല്‍ ജീവിക്കാനാണ് പ്രയാസം എന്നതാണ് സത്യം.. ഇതു മനസ്സിലാക്കിയാല്‍ തന്നെ പോരെ???

ശ്രീ said...

ഇതു ജീവിതമാണോ? അതോ വെറുതേ ഒരു എഴുത്തോ?

എന്തായാലും എഴുത്ത് തുടരുക.

ക്രിസ്തുമസ്സ് ആശംസകള്‍‌!
:)

കടല്‍ മയൂരം said...

ശ്രീ.. എന്റെ അഭിപ്രായത്തില്‍ അനുഭവത്തില്‍ നിന്നും മാത്രമേ കഥ എഴുതാന്‍‌കഴിയുകയുള്ളൂ.. അങ്ങനെയാണെങ്കില്‍ കഥയും ജീവിതവും രണ്ടാണൊ?

കടല്‍ മയൂരം said...

നജീം.. എനിക്ക് വലിയ അറിവൊന്നുമില്ല.. മനസ്സ് കവിഞ്ഞൊഴുകുമ്പോള്‍ അതു പേപ്പറിലോട്ട് പകര്‍ത്തുന്നു..പിന്നെ,കടലിന്റെ ആഴം മനസ്സിലാക്കികൊണ്ട് തന്നെയാണ് അതിനെ പ്രേമിക്കാന്‍ തുടങ്ങിയതും..അതിന്റെ നീലിമയല്ല മറിച്ചു നിസ്സഹായനും അനാഥനുമായതിനാലാണ് ഞാന്‍ പ്രണയിച്ചത്..